Tuesday, December 19, 2006

ഞാനും ബ്ലോഗും പിന്നെ ഞാനും.

തന്റെ മകനെ ഒരു ബിരുദനാക്കണമെന്ന അച്ഛന്റെ ആഗ്രഹമാണ് എന്നെ വീണ്ടും കോളേജിലെത്തിച്ചത്! കാമ്പസ്സിനെ കീഴ്‌മേല്‍ മറിക്കുന്ന, സുന്ദരിമാരുടെ ഉറക്കം കെടുത്തുന്ന
ഒരുത്തനായിരുന്നു ഞാന്‍ എന്നു പറഞ്ഞാല്‍ ..ഇതു വായിക്കുന്ന എന്റെ കൂട്ടുകാര്‍ ഓട്ടോ വിളിച്ച് വരും, ബാംഗ്ലൂരിലേക്ക്, എന്നെ തല്ലാന്‍ !! അതുകൊണ്ടുതന്നെ കാമ്പസ്സിന്റെ
ഏതെങ്കിലും ഒരു കോണില്‍ വിരലിലെണ്ണാവുന്ന സദസ്യരെ മാത്രം മനൊരഞ്ജിപ്പിക്കുന്ന ഒരുത്തനായിരുന്നു എന്നു പറയുന്നതാവും ഉത്തമം (തല്ലും ഒഴിവാക്കാം!).

സാമാന്യം തരക്കേടില്ലാത്ത അപകര്‍ഷതാബോധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലമായതു കൊണ്ട്, കല, രാഷ്ട്രീയം ഇതിലൊന്നും അങ്ങോട്ട് ശോഭിക്കാന്‍ കഴിഞ്ഞില്ല എന്നു
വേണം പറയാന്‍ ! പിന്നെ ഒരു ബുദ്ധിജീവിയായിരുന്നെന്നു കരുതിയോ? തെറ്റി! ഒരു ജീവി മാത്രമായിരുന്നു.. അവിടത്തെ വര്‍‌ണ്ണശബളമായിട്ടുള്ള പല ആഘോഷങ്ങളിലും ഒരു
നിശ്ശബ്ദ സാന്നിദ്ധ്യമായിരുന്നു ഞാന്‍ ! ക്ലാസ്സില്‍ ഒരു ഈച്ചയ്ക്ക് പോലും ശല്യമുണ്ടാകാത്ത സ്ഥലത്തായിരുന്നു, ഞാന്‍ എന്നെ പ്രതിഷ്ഠിച്ചത്.

എനിക്കിഷ്ടമല്ലാത്ത അദ്ധ്യാപകര്‍ക്കും, എന്നെ ഇഷ്ടമല്ലാത്ത അദ്ധ്യാപകര്‍ക്കുമായി എന്റെ ഇരിപ്പിടം ഞാന്‍ ഒഴിച്ചിടുമായിരുന്നു.. പഠിക്കാന്‍ തെരെഞ്ഞെടുത്ത വിഷയത്തില്‍ പോലും
അത് പ്രതിഫലിച്ചു! ഒരു രസത്തിനു തന്ത്രം പഠിക്കാനൊന്നുമല്ല രസതന്ത്രം വിഷയമായെടുത്തത്... പകരം മോങ്ങാനിരുന്ന എന്റെ തലയിലേക്ക് വന്നു വീഴുകയായിരുന്നു അത് !

പ്രീഡിഗ്രിക്ക് പഠിച്ച അതേ കോളേജില്‍ തന്നെയാണ് ഡിഗ്രിയ്ക്ക് പഠിക്കാന്‍ പോകുന്നതെന്ന്‍ അറിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ. “ആ പഴയ ഇരുണ്ട യുഗം
ആവര്‍ത്തിക്കരുതേ എന്ന് !!” ഒന്ന് ഓര്‍ക്കാന്‍ കൂടി ഇഷ്ടപ്പെടാത്ത ആ പഴയ യുഗം..!!

“ഇരുണ്ട യുഗം” എന്നുപറയുബോള്‍ യാതനകളുടെയും ദുരിതങ്ങളുടെയും കാലം എന്നു തെറ്റി ധരിക്കുന്നുണ്ടെങ്കില്‍ അതിനു ഞാന്‍ മാപ്പുചോദിക്കേണ്ടിവരും. വിരലില്ലാത്തവര്‍ക്കു പോലും എണ്ണാവുന്നത്ര കൂട്ടുകാരെ എനിക്കുണ്ടായിരുന്നുള്ളു, പെണ്‍കൂട്ടികളോട് പൊതുവെ സംസാരിക്കാറേയില്ല. മറ്റുള്ളവര്‍ ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക പോകുമ്പോള്‍ ,ഞാന്‍ മാത്രം
വീട്ടിലേയ്ക്കു പോകും, അങ്ങിനെ വിചിത്രസംഭവങ്ങള്‍ നിറഞ്ഞതായിരുന്നു പ്രീഡിഗ്രീ കാലം.

ഡിഗ്രീ പഠനക്കാലം വര്‍ണ്ണാഭമായിരുന്നു. മേല്‍പ്പറഞ്ഞതിനൊക്കെ ഒരു പകവീട്ടലെന്നോണമായിരുന്നു അത് . “അങ്ങിട് അര്‍മാദിച്ചു”. ഡിഗ്രീ കഴിഞ്ഞ് കമ്പ്യുട്ടര്‍ ഡിപ്ലോമയും പിന്നിട്ടതും , ആദ്യത്തെ ജോലികിട്ടിയതും എല്ലാം നല്ല അനുഭവങ്ങളായിരുന്നു .
ജനിച്ചനാടുവിട്ട് എങ്ങും പോവില്ലെന്ന് ശഠിച്ച എനിക്ക് കട്ടപ്പനയ്ക്ക് പോകേണ്ടിവന്നു . “അതുകൊണ്ടും അരിശം തീരാഞ്ഞ് “ ജീവിതം എന്നെ ബാഗ്ലുരിലെത്തിച്ചു.

പുതിയ പോസ്റ്റ് എഴുതുന്നതിനുമുമ്പേ എന്നെക്കുറിച്ച് എന്തെങ്കിലുമൊന്നു കുറിക്കണമെന്നേയുണ്ടായിരുന്നുള്ളു. എഴുതിത്തുടങ്ങിയപ്പോള്‍ “ബ്രേയ്ക്ക്പോയ ബസ്സ് പോലെയാ‍യി,
നിര്‍ത്താനും പറ്റുന്നില്ല് ,ഓടി രക്ഷപ്പെടാനും വയ്യ !!!” നര്‍മ്മബോധമുള്ള കൂട്ടുകാരുടെയും നാട്ടുകാരുടെയും ഇടയില്‍ നടന്ന ചില രസകരമായ സംഭവങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുക എന്നതുമാത്രമേ ഈ സാഹസത്തിനു പിന്നിലുള്ളൂ. ജീവിതത്തില്‍ ഒരു ഡയറിക്കുറിപ്പുപോലും എഴുതിയിട്ടില്ലാത്ത ഈയുള്ളവന് അതു സാദ്ധ്യമാകുമെന്നുള്ള പ്രതീക്ഷയോടെ.............................................................. സ്വന്തം ഞാന്‍